മുംബൈ: രാജ്യത്തെ ഏറ്റവും സന്പന്ന തദ്ദേശ സ്ഥാപനമായ മുംബൈ കോർപറേഷനെ ബിജെപി വനിതാ നേതാവ് ഋതു താവ്ഡെ നയിക്കും. നാലു ദശകമായി കോർപ്പറേഷനെ നിയന്ത്രിച്ചിരുന്ന ശിവസേന ഇത്തവണ മേയർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. ഇതോടെ മേയറായി ബിജെപി നേതാവിനെ തെരഞ്ഞെടുക്കുമെന്നുറപ്പായി.
1982-83 ൽ പ്രഭാകർ പൈക്കുശേഷം ആദ്യമായാണ് ബിജെപി നേതാവ് മേയർപദവിയിലെത്തുന്നത്. 1997 മുതൽ 2022 വരെ ശിവസേനയാണ് നഗരഭരണം നിർവഹിച്ചിരുന്നത്.
ജനറല്‍ വിഭാഗത്തില്‍നിന്നുള്ള സ്ത്രീക്കാണ് ഇത്തവണ മേയര്‍സ്ഥാനം സംവരണം ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് താവ്ഡെയുടെ പേരിലേക്കു ബിജെപി എത്തിയത്. ബിഎംസി വിദ്യാഭ്യാസ കമ്മിറ്റിയുടെ ചെയര്‍പേഴ്സണായി പ്രവർത്തിച്ചിട്ടുണ്ട്.
റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായൂതി ഇത്തവണ നഗരഭരണം സ്വന്തമാക്കിയത്. 227 അംഗ കോർപറേഷനിൽ 89 സീറ്റുകള്‍ നേടി ബിജെപി വലിയ ഒറ്റകക്ഷിയായി.
ശിവസേന ഷിൻഡെ വിഭാഗം 29 സീറ്റുകള്‍ നേടി. ശിവസേന താക്കറെ വിഭാഗത്തിന് 65 സീറ്റുകള്‍ ഉണ്ട്. അടുത്ത ബുധനാഴ്ചയാണ് മേയറെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ്.
മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ 67% പോളിംഗ്
മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 67 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 12 ജില്ലാ പഞ്ചായത്തുകളിലേക്കും 125 പഞ്ചായത്ത് സമിതികളിലേക്കുമായിരുന്നു വോട്ടെടുപ്പ്. തിങ്കളാഴ്ചയാണു വോട്ടെണ്ണൽ.
എൻസിപിയുടെ ശരദ് പവാർ-അജിത് പവാർ ലയനനീക്കത്തിന്റെ ഭാവിയിൽ നിർണായകമാണ് തെരഞ്ഞെടുപ്പ് ഫലം.